സാക്ഷി നിർത്താൻ
ജനസഞ്ചയമില്ലാതെ
വലം വയ്ക്കാൻ
മണ്ടപമില്ലാതെ
ആശീർവദിക്കാൻ
ആചാര്യനില്ലാതെ
ഒരു മംഗല്യം!
ജീവിതം മുഴുവൻ
മധു നിറയ്ക്കാൻ
വേദിയിൽ മധുരം
പങ്കു വയ്ക്കാതെ
ജീവിതം പ്രകാശ
മാനമാക്കാൻ വേദിയിൽ
വിളക്കു കൊളുത്താതെ
ഒരു മംഗല്യം!
വലം കാൽ വച്ചകത്തു
കയറ്റാൻ കാത്തുനിന്നില്ലാരും
പൂമുഖപടിയിൽ
നെല്ലും നീരും വയ്ക്കാൻ
പെങ്ങളുമുണ്ടായില്ല
അലങ്കരിച്ച മണിയറക്ക്
പകരം ട്രെയിനില്
ആദ്യ രാത്രി
കാച്ചിയ പാലെന്ന
സങ്കല്പം തെറ്റി
പകരം റെയിൽവേയുടെ
കാപ്പിയിൽ തുടക്കം
കേവലം മഞ്ഞ ചരടിൽ
കൊരുത്ത ബന്ധത്തിനപ്പുറം
സ്നേഹത്തിൽ കൊരുത്ത
മുത്തുകൾ പോലെ പ്രണയം
ഒളിച്ചോട്ടം പിന്നെ ദാമ്പത്യം
സമൂഹത്തിലെ വേലികെട്ടുകൾ
പൊളിച്ചു പുറത്തു വന്നവരല്ല
സ്നേഹിച്ചു പോയന്ന കുറ്റത്തിന്
ഭ്രഷ്ട് കല്പ്പിച്ചു പുറത്താക്കിയവർ
നിഷേധികളെന്നു മുദ്ര കുത്തി
ആട്ടി പുറത്താക്കിയവർ
പിച്ച വച്ച ജീവിതത്തെ
തല്ലിക്കെടുത്താൻ നോക്കിയവർ
ഇന്നും പിന്തുടരുന്നു
നേർച്ച നേർന്നു കിട്ടിയ
പൊന്നുമോൾ മൂമ്താസിന്
ഒരു കുടുംബ ജീവിതം കൊടുക്കാൻ
ജാതി നോക്കാതെ വളർത്തിയ
മകൾക്കൊരു വരനെ കണ്ടത്താനാകാതെ
തളർന്നു പോകുന്ന
ഹിന്ദുവായ അച്ഛനും
ക്രിസ്ത്യനായ അമ്മയ്ക്കും
പിറന്ന മുസ്ലിം മകളെ നിനക്കു മാപ്പ്
ഞങ്ങളറിഞ്ഞില്ല ദുഷിച്ച
സമൂഹത്തിലെ ജാതി പിശാചിനെ